• admin

  • February 28 , 2020

മുംബൈ : ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് ഉറപ്പായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നല്‍കി. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലുളള ഇന്ധന ശുദ്ധീകരണത്തിന് റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സള്‍ഫറിന്റെ അംശം കുറവാണെന്നതാണ് ബിഎസ് 6 ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബിഎസ് 6ല്‍ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6 ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പകുതിയിലധികമായി കുറയും. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക.