• Lisha Mary

  • March 24 , 2020

കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവരുടെ അഡ്മിഷന്‍ മെഡിക്കല്‍ കോളേജില്‍ മാത്രമായിരിക്കും. പോസിറ്റീവ് കേസിലെ ഗുരുതരമല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവര്‍ അവിടെ തന്നെ തുടരുമെന്നും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ കണ്ടെത്തി കഴിഞ്ഞു. എല്ലാവരും നിരീക്ഷണത്തിലാണെന്നും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. അവശ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സപ്ലൈസ് ജില്ലയില്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.