• Lisha Mary

  • March 27 , 2020

തൃശൂര്‍ : ജില്ലയിലെ കൊയ്യാന്‍ പാകമായ കോള്‍പാടങ്ങളിലെ നെല്ല് ഏപ്രില്‍ 15 ന് മുമ്പ് കൊയ്‌തെടുത്ത് മില്ലുകളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പൊന്നാനി-തൃശൂര്‍ കോള്‍ മേഖലയില്‍ 10700 ഹെക്ടര്‍ പ്രദേശത്താണ് നെല്‍ കൃഷിയുളളത്. ഇതില്‍ 3600 ഹെക്ടര്‍ പ്രദേശം കൊയ്‌തെടുത്ത് കഴിഞ്ഞു. 5800 ഹെക്ടര്‍ ആണ് ഇനി കൊയ്യാനുളളത്. ഏപ്രില്‍ 15 നകം ഇത്രയും പ്രദേശത്തെ നെല്ല് കൊയ്‌തെടുക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ 50 കമ്പയിന്‍ഡ് ഹാര്‍വസ്റ്ററുകള്‍ (കൊയ്ത്ത് യന്ത്രങ്ങള്‍) ഇതിനായി പാടശേഖരങ്ങളിലെത്തിക്കും. ഇപ്പോള്‍ തന്നെ 48 യന്ത്രങ്ങളും 5 മെക്കാനിക്കുകളെയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമേ ഏതാനും പാടശേഖരസമിതികള്‍ സ്വന്തം നിലയിലും കൊയ്ത്ത് യന്ത്രം സജ്ജമാക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ നിന്ന് വ്യത്യസ്തമായി അടിയന്തര സാഹചര്യം പരിഗണിച്ച് രാവിലെ 9 മുതല്‍ വൈകീട്ട് 8 മണി വരെ കൊയ്ത്ത് നടത്തും. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് യന്ത്രങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും ശുചിത്വം പാലിച്ചായിരിക്കും ജോലി ചെയ്യുക. ഇവര്‍ക്കാവശ്യമായ ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കും. കൊയ്ത്ത് യന്ത്രങ്ങള്‍ക്കാവശ്യമായ ഇന്ധനമെത്തിക്കുന്നതിന് പ്രത്യേക പാസുകള്‍ അനുവദിക്കും. 400 ഹെക്ടര്‍ പ്രദേശത്തെ നെല്ല് കൊയ്ത്ത് വച്ചിട്ടുണ്ടെങ്കിലും മില്ലിലേക്ക് മാറ്റിയിട്ടില്ല. നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാര്‍ ഒപ്പിട്ട മില്ല് കോവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചതിനാല്‍ ഇവരുമായുളള കരാര്‍ റദ്ദാക്കി സംഭരണ ചുമതല മറ്റ് മില്ലുകളെ എല്‍പിക്കാന്‍ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. നാലുദിവസത്തിനുളളില്‍ കൊയ്‌തെടുത്ത നെല്ല് മില്ലുകളിലേക്ക് മാറ്റും. ഇനി കൊയ്യാനുളള നെല്ലും സപ്ലൈകോ സംഭരണ ചുമതലയുളള മില്ലുകള്‍ക്ക് ഉടനെ കൈമാറും. മഴയോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ നെല്ല് സംഭരണത്തിന് തദ്ദേശസ്ഥാപനങ്ങളും കൃഷി വകുപ്പും ബദല്‍ ക്രമീകരണം ഉണ്ടാക്കും. അത്തരം സാഹചര്യത്തില്‍ പ്രാദേശികമായി കണ്ടെത്തുന്ന സ്‌കൂളുകളിലോ ഹാളുകളിലോ നെല്ല് സംഭരിക്കും. മില്ലുകളിലേക്കുളള നെല്ല് കയറ്റിയിറക്കുന്നതിന് തൊഴിലാളികളെ ലഭിക്കാന്‍ പ്രയാസം നേരിട്ടാല്‍ ജില്ലാ ഭരണകൂടം പ്രത്യേക സംവിധാനം ഒരുക്കും. അമിത കയറ്റുകൂലി ഈടാക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും ഉണ്ടാക്കും. കൊയ്ത്ത് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് അഗ്രോ ഇന്‍ഡ്‌സ്ട്രീസ് കോര്‍പ്പറേഷനുമായി പാടശേഖരസമിതികള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.