• Lisha Mary

  • March 10 , 2020

വാഷിങ്ടന്‍ : ലോകത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേര്‍ മരിച്ചു. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ചൈനയിലാണ്, 3136 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രാഗലക്ഷണങ്ങളെ തുടര്‍ന്ന് ആറ് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളെ നിരീക്ഷണത്തിലാക്കി. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് പൊതുപരിപാടികള്‍ റദ്ദാക്കിയത്. മേരിലാന്‍ഡില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കാണ് കൊറോണ ഭീഷണിയുള്ളത്. ഈ പരിപാടിയില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സെനറ്റര്‍ ടെഡ് ക്രൂസ് അടക്കമുള്ളവരാണ് പരിശോധനഫലം കാത്തിരിക്കുന്നത്. പരിപാടിക്കിടെ ആളുകള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നുവെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കി. പാര്‍ലമെന്റ് അംഗം മാറ്റ് ഗയിറ്റ്സ് ആണ് പരിസോധന ഫലം കാത്തിരിക്കുന്ന മറ്റൊരാള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനുമായി ഇടപഴകിയിട്ടില്ലെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം മാറ്റ് ഗയിറ്റ്സ് ഇതിനുശേഷം പ്രസിഡന്റിന്റെ വിമാനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ താമസിക്കുകയും ചെയ്തിരുന്നു. ഇറ്റലിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. നഗരങ്ങളെല്ലാം അടച്ചു. ജനങ്ങളെയെല്ലാം നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 3 വരെ കായികമത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി- ബൊറൂസിയ ഡോര്‍ഡ്മുണ്ട് മത്സരത്തിന് കാണികളെ പ്രവേശിപ്പിക്കുന്നത് ഫ്രഞ്ച് പൊലീസ് വിലക്കി. ഫ്രാന്‍സ്- അയര്‍ലന്‍ഡ് റഗ്ബി ചാംപ്യന്‍ഷിപ്പും ഇന്ത്യാന വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റും ഉപേക്ഷിച്ചു. അമേരിക്കയില്‍ റദ്ദാക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇന്ത്യാന വെല്‍സ് ടെന്നിസ്. അതിനിടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സന്ദര്‍ശനം നടത്തി. വൈറസ് പടര്‍ന്നതിനു ശേഷം ആദ്യമായാണ് ഷി വുഹാനില്‍ എത്തുന്നത്.