• Lisha Mary

  • April 13 , 2020

: ആലപ്പുഴ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ലോക്ക്ഡൗണ്‍ കാലത്തും സര്‍ക്കാറും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും കണ്ണിമ ചിമ്മാതെ തദ്ദേശസ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയുടെ നേര്‍സാക്ഷ്യമാണ് ജില്ലയിലെമ്പാടും സുഗമമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍. സര്‍ക്കാര്‍ ഉത്തരവിറക്കി തൊട്ടടുത്ത ദിവസം തന്നെ ജില്ലയില്‍ 92 കമ്മ്യൂണിറ്റി കിച്ചണുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനസജ്ജമായത്. കോവിഡ് 19 പ്രതിരോധ-നിയന്ത്രണ-ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും താങ്ങായും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ടാങ്കര്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തിയും, എല്ലാ അവശ്യ മേഖലകളിലും ഒരു പോരായ്മയും ഉണ്ടാകാതെ ശ്രദ്ധ പതിപ്പിക്കുകയാണ് തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ജീവനക്കാരും. ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന തദ്ദേശ വകുപ്പിന്റെയും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെയും , പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെയും മേല്‍നോട്ടത്തിലും മാര്‍ഗ്ഗദര്‍ശിത്വത്തിലുമാണ് എണ്ണയിട്ട യന്ത്രം കണക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. ജില്ലയില്‍ ഇതിനകം 2,34,160ലേറെ പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ഭക്ഷണം നല്‍കിക്കഴിഞ്ഞുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി എം ഷഫീഖ് അറിയിച്ചു. അഗതികള്‍, സാമ്പത്തിക ക്ലേശമുള്ളവര്‍, കിടപ്പുരോഗികള്‍, വയോജനങ്ങള്‍, ഭിക്ഷാടകര്‍, ആദിവാസികള്‍, കെയര്‍ഹോം നിവാസികള്‍ തുടങ്ങിയവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും -ആവശ്യമെങ്കില്‍ സൗജന്യമായി- ഭക്ഷണം നല്‍കിവരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം അതിഥിതൊഴിലാളികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും അവര്‍ക്ക് അസംതൃപ്തിയോ ഭീതിയോ ഉണ്ടാകാതെ നോക്കുന്നതിനും ജില്ലാ ഭരണകൂടത്തിന് പിന്തുണ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്നു. കൊറോണ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ ശുചിത്വ,ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും മേല്‍നോട്ടത്തില്‍ വാര്‍ഡ് തല ആരോഗ്യസമിതി, പാലിയേറ്റീവ് കെയര്‍ , അങ്കണവാടികള്‍, കുടുംബശ്രീ, വയോജന അയല്‍ക്കൂട്ടം മുതലായവയിലൂടെ നടത്തി. ഐസൊലേഷനിലാകുന്ന സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് ദൈനംദിന ജീവിതസഹായവും, ഭക്ഷണവും മരുന്നുമുള്‍പ്പെടെ സാമൂഹ്യപിന്തുണ ഉറപ്പാക്കി. ബ്രേക്ക് ദ ചെയിന്‍ കാംപയിനിലും പിന്തുണയുമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു. പൊതു ഇടങ്ങളില്‍ കൈകഴുകുന്നതിനു വെള്ളവും സോപ്പും, ഹാന്‍ഡ് സാനിട്ടൈസറും ലഭ്യമാക്കി. രോഗവ്യാപന നിയന്ത്രണ ഘട്ടത്തില്‍ പ്രത്യേക, ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകവും കൃത്യവുമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍ മുതലായ പൊതുഇടങ്ങളുടെ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജ്ജനവും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം, പഞ്ചായത്ത് ജീവനക്കാരന്‍, ആരോഗ്യപ്രവര്‍ത്തകര്‍/ ആശാവര്‍ക്കര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന വാര്‍ഡുതല സമിതിയുടെ നേതൃത്വത്തില്‍ വിദേശത്തു നിന്നു വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഹോംകെയറില്‍ പോകുന്നുവെന്ന് ഉറപ്പുവരുത്തി. പലയിടത്തും കമ്മ്യൂണിറ്റി കൗണ്‍സലിംഗ് ഉള്‍പ്പെടെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണവും ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മറ്റ് അവശ്യ സാമഗ്രികള്‍ എന്നിവയും ലഭ്യമാക്കുകയും ചെയ്യുന്നു. തദ്ദേശവകുപ്പിന്റെ നിര്‍ദേശാനുസരണം, ആവശ്യമായി വരുന്നപക്ഷം കോവിഡ്‌കെയര്‍ സെന്ററുകളായോ, ഐസൊലേഷന്‍ സംവിധാനമായോ, താത്ക്കാലിക ആശുപത്രികളായോ മാറ്റാവുന്ന കെട്ടിടങ്ങള്‍- ഒഴിഞ്ഞുകിടക്കുന്ന ആശുപത്രികള്‍, ഹോസ്റ്റലുകള്‍, പരിശീലനസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, ഒഴിഞ്ഞ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കണ്ടെത്തി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എല്ലാപ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമമായ നിര്‍വ്വഹണം ഉറപ്പുവരുത്തുന്നതിനു വാര്‍ഡുതല സമിതിയുടെയും പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, പോലീസ് ഓഫീസര്‍ എന്നിവരടങ്ങിയ കോര്‍കമ്മറ്റിയും ദിവസേന യോഗംചേര്‍ന്ന് സ്ഥിഗതികള്‍ കര്‍ശനമായി അവലോകനം ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. പ്രളയങ്ങളിലുള്‍പ്പെടെ ദുരന്തപ്രതിരോധ രംഗത്ത് അനുഭവങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയ മികവ് തദ്ദേശ സ്ഥാപനങ്ങളെ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നണി പോരാളികളാക്കുകയാണ്. പ്രളയ അതിജീവനത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് 2019-20ല്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭാതലത്തില്‍ പ്രത്യേക 'ദുരന്ത നിവാരണ പദ്ധതി' രൂപീകരിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി എട്ടുപേര്‍ അടങ്ങുന്ന 'അടിയന്തര പ്രതികരണ ടീം  ഓരോ വാര്‍ഡിലും രൂപീകരിക്കുകയും കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുകയുമുണ്ടായി. അതോടൊപ്പംതന്നെ ശാസ്ത്രീയമായി തയ്യാറാക്കിയ സമഗ്ര ദുരന്തനിവാരണ പദ്ധതിയിലെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിന് വേണ്ട കര്‍മ്മ പരിപാടികള്‍ക്ക് പ്രത്യേക വികസന സെമിനാറിലൂടെയും ഗ്രാമസഭാ ചര്‍ച്ചകളിലൂടെയും രൂപം നല്‍കുക യും ചെയ്തിരുന്നു. ഈ മുന്നൊരുക്കങ്ങള്‍ ദുരന്ത പ്രതിരോധ രംഗത്ത് ജില്ലയുടെ കരുത്തായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മേല്‍നോട്ടത്തില്‍ പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഏതൊരു സാഹചര്യത്തോടും, അതിവേഗത്തില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മികവ് കോവിഡ് പ്രതിരോധ രംഗത്ത് മുതല്‍ക്കൂട്ടാവുകയാണ്