• Lisha Mary

  • April 22 , 2020

ന്യൂഡല്‍ഹി : ഇന്ത്യ പോലൊരു രാജ്യത്ത് ദീര്‍ഘകാലം ലോക്ക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകുന്നത് അനുയോജ്യമാകില്ലെന്ന് വിദഗ്ധര്‍. ജനസംഖ്യയില്‍ ഏറിയ പങ്കും യുവാക്കളുള്ള ഇന്ത്യയില്‍ ലോക്ക്ഡൗണിന് പകരം കൊറോണയ്‌ക്കെതിരെ സാമൂഹിക പ്രതിരോധശേഷി ആര്‍ജിച്ചെടുക്കലാണ് ഉത്തമമെന്നാണ് പകര്‍ച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ജനങ്ങളില്‍ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാന്‍ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ സമൂഹ പ്രതിരോധം ആര്‍ജിച്ചെടുക്കുന്ന രീതിയാണിത്. ഇതിനെ ഹെര്‍ഡ് ഇമ്യൂണിറ്റി എന്നാണ് വിശേഷിപ്പിക്കുക. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ രീതി ഫലപ്രദമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വൈറസ് വ്യാപനം തടയാനായുള്ള ലോക്ക്ഡൗണില്‍ വലിയൊരു വിഭാഗം ജനങ്ങളും സാമ്പത്തിക- സാമൂഹ്യ- ആരോഗ്യരംഗവും അരക്ഷിതാവസ്ഥയും പ്രതിസന്ധിയും നേരിടുകയാണ്. ഇതുമൂലം സാമ്പത്തികമായി തന്നെ വലിയ ആഘാതം രാജ്യത്തിനുണ്ടാകും. ഇതിന് പകരം ഹെര്‍ഡ് ഇമ്യൂണിറ്റി തന്ത്രം ആവിഷ്‌കരിക്കുകയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. പ്രായമായവരില്‍ രോഗം ബാധിക്കാതെ തന്നെ ഹെര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കാന്‍ കഴിയും. സമൂഹത്തില്‍ കൂടുതല്‍ ആളുകളും രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധം നേടുന്നതോടെ വൈറസ് വ്യാപനം നിലയ്ക്കും.. ഇതുവഴി പ്രായമായവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് പ്രമുഖ എപ്പിഡമോളജിസ്റ്റായ ജയപ്രകാശ് മുളിയില്‍ പറയുന്നു. ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച യുവാക്കളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ഈ രീതി പരീക്ഷിച്ച് വിജയിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ് അന്‍ഡ് എക്കണോമികസ് ആന്‍ഡ് പോളിസി എന്ന സ്ഥാപനവും ചേര്‍ന്നുള്ള പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. എഴു മാസം കൊണ്ട് നിയന്ത്രിത രീതിയില്‍ വൈറസ് ബാധിക്കാന്‍ അനുവദിച്ചാല്‍ നവംബറോടെ രാജ്യത്തെ 60% ആളുകളും രോഗത്തിനെതിരെ പ്രതിരോധ ശേഷി നേടുമെന്നും രോഗവ്യാപനം നിലയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. യുവാക്കളില്‍ രോഗം വ്യാപിക്കാന്‍ അനുവദിക്കുന്നതിലൂടെ വന്‍തോതിലുള്ള ആശുപത്രി വാസം, മരണം എന്നിവ ഒഴിവാക്കാന്‍ സാധിക്കും. കാരണം യുവാക്കള്‍ വൈറസിനെതിരെ പ്രതിരോധിച്ച് നില്‍ക്കാന്‍ സാധിക്കുന്നവരാണ്. ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും 65 വയസില്‍ താഴെയുള്ളവരാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ചെറിയ സ്ഥലത്ത് വലിയ ആള്‍കൂട്ടം ഉണ്ടാകുന്ന ഗ്രാമങ്ങളും നഗരങ്ങളുമാണ് ഇന്ത്യയിലുള്ളത്. ഇവിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കല്‍ അസാധ്യമാണ്. ഇതോടൊപ്പം പരിശോധനാ കിറ്റുകളുടെ ലഭ്യത കുറവും ഇന്ത്യ നേരിടുന്ന പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നതിനേക്കാള്‍ മറ്റ് മാര്‍ഗങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.