• Lisha Mary

  • March 31 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 മരണം. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. 68 വയസ്സായിരുന്നു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊറോണ മരണം ര്ണ്ടായി. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധവും വൃക്കസംബന്ധവുമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 നാണ് അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദേശയാത്ര നടത്തുകയോ നടത്തിയവരുമായി സമ്പര്‍ക്കം ഉണ്ടാകുകയോ ചെയ്തിട്ടില്ലാത്ത ഇയാള്‍ക്ക് എങ്ങനെയാണ് രോഗബാധിച്ചത് എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. അബ്ദുള്‍ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷവുമായാണ് ആദ്യം ചികില്‍സ തേടി എത്തിയത്. എന്നാല്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. മരിച്ച അബ്ദുള്‍ അസീസ് വീടിന് അടുത്ത് മരണ ചടങ്ങിലും കല്യാണത്തിലും പങ്കെടുത്തിരുന്നതായും, സഹകരണബാങ്കില്‍ എത്തിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ബാലമുരളി പറഞ്ഞു. ഇദ്ദേഹം ഒന്നര മണിക്കൂറോളം ബാങ്കില്‍ ചെലവഴിച്ചിരുന്നു. റിട്ടയേഡ് എഎസ്ഐയാണ് അബ്്ദുള്‍ അസീസ്. ഇയാളുടെ മകള്‍ കെഎസ്ആര്‍ടിസി ജീവനക്കാരിയാണെന്നും, ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതുവരെ ജോലിക്ക് പോയിരുന്നതുമാണ്. അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ആരോഗ്യവകുപ്പിനെ ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.