• Lisha Mary

  • April 3 , 2020

കണ്ണൂര്‍ : ഗവ.മെഡിക്കല്‍ കോളേജ് (പരിയാരം) ആശുപത്രിയില്‍ കൊറോണ 19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് പരിചരണം നല്‍കുന്നതിന് പ്രത്യേക ഐ.സി.യു സ്ഥാപിക്കാനും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കുമായി പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്ന് കെ.കെ.രാഗേഷ്.എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചു. കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലെ നിരവധി ആളുകള്‍ വര്‍ഷങ്ങളായി മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തി വരുന്നവരാണ്. അവിടെ തുടര്‍ ചികിത്സ നടത്തി വരുന്നവര്‍ക്കാണ് അതിര്‍ത്തികള്‍ മണ്ണിട്ട് മൂടിയ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രവൃത്തിയിലൂടെ തുടര്‍ ചികിത്സക്ക് പോകാനാവാതെ ജീവന്‍ നഷ്ടപ്പെട്ടത്.സാധാരണ നിലയ്ക്കുള്ള ചികിത്സാ സൗകര്യത്തിന് തടസ്സം നില്‍ക്കുന്നത് മനുഷ്യത്വ രഹിതവും വര്‍ഷങ്ങളായി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള മഹത്തായ പാരമ്പര്യത്തിനോടുള്ള വെല്ലുവിളിയാണെന്ന് കെ.കെ.രാഗേഷ് എം.പി.പറഞ്ഞു ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കുന്നതിനാണ് കൂടുതല്‍ തുക കണ്ടെത്തുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ഈ വര്‍ഷത്തെ സി.എസ്.ആര്‍ ഫണ്ട് 'പി.എം.കെയര്‍ ' എന്ന പ്രത്യേക ഫണ്ടിലേക്ക് മാറ്റിക്കഴിഞ്ഞു കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൊറോണ ബാധയുടെ വ്യാപനവും ഇവിടത്തെ പ്രത്യേക സാഹചര്യവും മുന്‍നിര്‍ത്തി ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യത പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ അധികൃതരെ ബോദ്ധ്യപ്പെടുത്തിയതിന്റെയും നിരന്തരം അവരുമായി ഇടപെട്ടതിന്റെയും ഫലമായിട്ടാണ് ഇപ്പോള്‍ ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു. പൊതുമേഖലാ സ്ഥപനമായ ബി.പി.സി.എല്‍ ലിമിറ്റഡില്‍ നിന്ന് 1 കോടി രൂപയും GAlL ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് 50 ലക്ഷം രൂപയും നേരത്തെ ലഭ്യമാക്കിയിരുന്നു. ഇതോടെ മൂന്ന് കോടി 75 ലക്ഷം രൂപ കണ്ണൂര്‍ (പരിയാരം) ഗവ.മെഡിക്കല്‍ കോളേജിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു.