• admin

  • March 2 , 2020

കൊച്ചി : മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആലുവ മണപ്പുറം പാലം അഴിമതിയും കള്ളപ്പണക്കേസുമാണ് കോടതി പരിഗണിക്കുന്നത്. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു. വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം നടത്താമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് ഇ.ഡി വിജിലന്‍സിന് കത്ത് നല്‍കിയിട്ടുണ്ട്. ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമിതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിന് എതിരെയുള്ള ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പാരാതിയില്‍ അന്വേഷണ അനുമതി സര്‍ക്കാര്‍ വൈകിപ്പിച്ചതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. മുന്‍ മന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താനുള്ള അനുമതിക്കായി നല്‍കിയ അപേക്ഷ ഇപ്പോഴും സര്‍ക്കാറിന്റെ പക്കലാണെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ നിലവിലുള്ള സ്ഥിതി അടക്കം ഉള്‍പ്പെടുത്തി വിശദമായ മറുപടി ഇന്ന് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.