• admin

  • January 21 , 2020

: ആലപ്പുഴ: മുപ്പത് വര്‍ഷമായി മലിനമായി കിടന്ന ചാലിന്റെ പുനരുജ്ജീവനം സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു കൂട്ടം മനുഷ്യര്‍ക്ക് പുതിയ ജീവിതമാണ് സമ്മാനിച്ചത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിപ്പേല്‍ ചാലിന്റെ പുനര്‍ജന്മമാണ് ഒരു സമൂഹത്തിന് തന്നെ വെളിച്ചമായത്.ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കരിപ്പേല്‍ ചാലില്‍ നാളുകളായി അടിഞ്ഞുകൂടിയ ചെളി ഇരു പഞ്ചായത്തുകളിലേയും പ്രദേശവാസികള്‍ക്ക് തീരാ ദുരിതമായിരുന്നു. കരപ്രദേശമായിരുന്നതിനാല്‍ തെങ്ങ് കൃഷി ധാരാളമുണ്ടായിരുന്ന ഇവിടങ്ങളില്‍ ചാലില്‍ നിന്നുള്ള ചെളിയാണ് തെങ്ങിന് വളമായി ഇട്ടിരുന്നത്. കൃഷി കുറഞ്ഞതോടെ ചാലില്‍ നിന്നു ചെളി നീക്കാതായി. ഇതോടെ ചെറിയ മഴ പെയ്താല്‍ പോലും ചാലിന്റെ ഇരു വശങ്ങളിലും താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട അവസ്ഥയായി. വെള്ളപ്പൊക്കം കാരണം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നവര്‍ക്ക് ശാശ്വത പരിഹാരമാണ് കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവനത്തോടെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചയത്ത് ലക്ഷ്യം വെച്ചത്. 2019 ജനുവരിയില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതിയായാണ് കരിപ്പേല്‍ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപയാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഇതിന് വേണ്ടി വകയിരുത്തിയത്. കൂടാതെ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകള്‍ ചേര്‍ന്ന് 27 ലക്ഷം രൂപ ചാലിന്റെ നവീകരണത്തിനായി നല്‍കി. ചാലിന്റെ നവീകരണത്തിന് ശേഷം മത്സ്യങ്ങള്‍ പെറ്റുപെരുകാന്‍ തുടങ്ങിയതും കമ്പവലകള്‍ പുനഃസ്ഥാപിച്ചതും പ്രദേശവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചാലിനെ ആശ്രയിക്കാന്‍ തുടങ്ങിയതുമൊക്കെ പുനരുജ്ജീവനത്തിന്റെ ഫലമാണ്. പ്രളയകാലത്ത് പ്രദേശവാസികള്‍ അനുഭവിച്ച ദുരിതം നേരില്‍ കണ്ട ധനമന്ത്രി ടി. എം തോമസ് ഐസക് ചാലിന്റെ പുനരുജ്ജീവനത്തെ കുറിച്ചു ചോദിച്ചറിഞ്ഞിരുന്നു. പ്രദേശവാസികളുടെ ദുരിതം ധനമന്ത്രി നേരിട്ട് വിലയിരുത്തിയതിലൂടെ പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് പട്ടണക്കാട് പഞ്ചായത്തില്‍ കൂടി ഒഴുകുന്ന ചാലിന്റെ കൈവഴി കൂടി വൃത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്.