• admin

  • February 6 , 2020

തിരുവനന്തപുരം : സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പ്രവര്‍ത്തനവും രണ്ടാണെന്നും എന്‍പിആര്‍ പുതുക്കലിനുള്ള ചോദ്യാവലി കേരളത്തില്‍ ശേഖരിക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സെന്‍സസിനായി സംസ്ഥാനത്ത് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാരായ കലക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യാവലി സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ചിലര്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കുന്നതായി യോഗം വിലയിരുത്തി. സെന്‍സസിന്റെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പും മെയ് ഒന്നുമുതല്‍ 30 വരെ നടത്തും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒമ്പതുമുതല്‍ 28 വരെ നടത്തും.രാജ്യത്ത് ആദ്യമായി നടത്തുന്ന മൊബൈല്‍ ആപ് വഴിയുള്ള ഡിജിറ്റല്‍ ജനസംഖ്യ വിവരശേഖരണം നൂറുശതമാനം വിജയമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനും സംവരണത്തിനുമടക്കം ആശ്രയിക്കുന്ന പ്രധാന വിവരസ്രോതസ് ആയതിനാല്‍ ജനസംഖ്യാ കണക്കെടുപ്പുമായി എല്ലാ ജനങ്ങളെയും സഹകരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി ബന്ധപ്പെട്ട് 31 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചു. ചോദ്യങ്ങള്‍ ഇവയാണ്: കെട്ടിട നമ്പര്‍, വീടിന്റെ നമ്പര്‍, വീടിന്റെ നിലം ഭിത്തി മേല്‍ക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സാമഗ്രികള്‍, വീടിന്റെ ഉപയോഗം, വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍, കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ പെണ്ണോ മുന്നാം ലിംഗമോ, കുടുംബ നാഥന്‍ പട്ടിക ജാതിയോ/പട്ടിക വര്‍ഗമോ/മറ്റുളളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കാന്‍ ഈ കുടുംബത്തിന് മാത്രമായി കൈവശമുളള മുറികളുടെ എണ്ണം, ഈ കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെളള സ്രോതസ്സ്, കുടിവെളള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസ് ഉണ്ട്/ഇല്ല, ഏതു തരം കക്കൂസ്, അഴുക്കു വെളളക്കുഴല്‍ സംബന്ധിച്ച്, പരിസരത്തു കുളിക്കാനുളള സൗകര്യം, അടുക്കളയുടെ ലഭ്യത എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്‍, പാചകത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാന്‍സിറ്റര്‍ ഇവ ഉണ്ടോ, ടെലിവിഷന്‍ ഉണ്ടോ, ഇന്റര്‍നെറ്റ് ലഭ്യത, കമ്പ്യൂട്ടര്‍/ലാപ് ടോപ്, ടെലിഫോണ്‍/മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍, സൈക്കിള്‍/മോട്ടര്‍ സൈക്കിള്‍/സ്‌കൂട്ടര്‍/മോപ്പഡ്, കാര്‍/ജീപ്പ്/വാന്‍, കുടുംബത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊബൈല്‍ നമ്പര്‍ (സെന്‍സസ് സംബന്ധമായ ആശയ വിനിമയങ്ങള്‍ക്ക് മാത്രം).