• admin

  • January 25 , 2020

കൊച്ചി : ക്ഷേത്രത്തിലെ ഉത്സവ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസിനെ വേണമെന്ന ആവശ്യം തിരുത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. പൊലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഡ്യൂട്ടിക്ക് ഹിന്ദു പൊലീസുകാരെ നിയോഗിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കത്ത്. ഈ ആവശ്യമാണ് ദേവസ്വം ബോര്‍ഡ് പിന്നീട് തിരുത്തിയത്. ഫെബ്രുവരി എട്ടിന് നടക്കുന്ന വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയ്ക്ക് ക്രമസമാധാന പാലനത്തിനും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി പൊലീസുകാരെ വിന്യസിക്കണമെന്നും ഹിന്ദു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും കാണിച്ച് കഴിഞ്ഞ മാസം 21ന് ആണ് ദേവസ്വം അധികൃതര്‍ കത്ത് നല്‍കിയത്. ഇത്തരമൊരു കത്തില്‍ പോലീസ് അസോസിയേഷന്‍ പ്രതിഷേധം അറിയിക്കുകയും പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് പരാതി നല്‍കി. സേനയെ ജാതി, മാതാടിസ്ഥാനത്തില്‍ വേര്‍തിരിക്കരുതെന്നും ദേവാലയങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാതെ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. സാധാരണയായി ഈ രീതിയിലാണ് കത്ത് നല്‍കുന്നതെന്നാണ് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ തൃപ്പൂണിത്തുറ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ നടപടി വിവാദമായതിനെ തുടര്‍ന്ന് അപേക്ഷ പിന്‍വലിക്കുകയായിരുന്നു. പുതിയ അപേക്ഷ കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഹിന്ദു പോലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കിയാണ് പുതിയ അപേക്ഷ.