• Lisha Mary

  • April 6 , 2020

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി റെയില്‍വേ. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ചുമതല നല്‍കുമെന്നും റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നു. ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏപ്രില്‍ 15 മുതല്‍ മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ സോണുകള്‍ക്ക് റെയില്‍വേ നിര്‍ദേശം നല്‍കി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ട്രെയിനുകളുടെ വിശദാംശങ്ങള്‍, സര്‍വീസുകളുടെ എണ്ണം തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചര്‍ച്ചയായത്. ഈ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ വിശദീകരണം. 'പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ഒരു ആലോചനയും നടന്നിട്ടില്ല. തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തും'- റെയില്‍വേയുടെ ട്വീറ്റില്‍ പറയുന്നു. അതേസമയം റെയില്‍വേയില്‍ ജീവനക്കാരെ വിന്യസിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.