• admin

  • January 12 , 2020

കൊച്ചി : കൊച്ചി: സർക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയിൽ വമ്പിച്ച മുന്നേറ്റ മുണ്ടാക്കാൻ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപക സംഗമം അസ്സെൻഡ് -2020 ൽ കേരളത്തിലെ ടുറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതിളെ കുറിച്ചുള്ള പാനൽ ചർച്ചയിൽ  പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ ടൂറിസം മേഖല വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ടൂറിസം മേഖലയിൽ 520 പദ്ധതികൾക്കാണ് അനുമതി നൽകിയത്. ഇതിന്റെ ഫലമായി ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. 2018 ൽ 15.6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1.09 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെത്തി. 2019 ൽ ഈ തോത് കുതിച്ചുയർന്നു. തദ്ദേശവാസികൾക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിലുള്ള ടുറിസം പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. നടപാക്കുന്ന പദ്ധതികളുടെ ഗുണവശം നാട്ടുകാർക്കും ലഭിക്കണം. ഇത് വഴി നാട്ടുകാരും ടൂറിസം വ്യവസായികളും തമ്മിൽ നല്ലൊരു ബന്ധം വളരണം. അഭ്യസ്ത വിദ്യരായവർക്ക് തൊഴിൽ സാധ്യതകളും വർധിക്കും. സംസ്ഥാനത്തെ ടുറിസം മേഖലയുടെ വളർച്ചക്ക് പ്രധാനപ്പെട്ട 3 പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. മലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്ന മലബാർ ടൂറിസം പദ്ധതി, മൺസൂൺ കാലഘട്ടത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതി, സാഹസീക ടൂറിസത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതി എന്നിവയാണവ. പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുമുള്ള ടൂറിസം പദ്ധതികൾ ജനകീയ ഇടപെടലിലൂടെ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹർത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. എന്നാൽ ഇതിന് അപവാദമായി ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതും അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.