• Lisha Mary

  • March 10 , 2020

തിരുവനന്തപുരം :

കൊവിഡ് 19 വ്യാപിക്കുന്നതു തടയുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ ഒരു പ്രവര്‍ത്തനവും വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും ഒഴിവാക്കി. കൂടുതലായി ആളുകള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. 

അങ്കണവാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ അടച്ചിടും. മദ്രസകള്‍, പാരലല്‍ കോളജുകള്‍, ട്യൂട്ടോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടണം. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ നടക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കും മാറ്റമില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയൊഴികെ ഒരു പ്രവര്‍ത്തനവും ഈ കാലയളവില്‍ പാടില്ല. വാര്‍ഷിക ആഘോഷങ്ങള്‍, കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കണം. അങ്കണവാടികളില്‍ കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചു കൊടുക്കണം.

ഉത്സവങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്നത് ദോഷംചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം വ്യാപിക്കാന്‍ ഇത് ഇടവയ്ക്കും. അതു കണക്കിലെടുത്ത് ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കും. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ചടങ്ങുകള്‍ മാത്രമായി നടത്തണം. ശബരിമലയില്‍ ദര്‍ശനത്തിന് ആളുകള്‍ പോവാതിരിക്കണം. അവിടെ പൂജകള്‍ മാത്രം നടത്തണം. 

വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തണം. ഇക്കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിനിമാ ശാലകളും നാടകം പോലുള്ള കലാപരിപാടികളും മാര്‍ച്ച് 31 വരെ ഒഴിവാക്കണം.

സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തും. ഓഫിസുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കും. സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കും.

രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ സ്വയം സന്നദ്ധരായി മുന്‍കരുതല്‍ എടുക്കണം. മറ്റ് ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുത്തരുത്. ഇവര്‍ നാട്ടില്‍ എത്തിയാല്‍ കൊറോണ സെല്ലുമായി ബന്ധപ്പെടണം.

കൊറോണ തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. വിമാനത്താവളത്തിലെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. 

രോഗബാധയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പിആര്‍ഡി കൂടുതല്‍ സംവിധാനമൊരുക്കും.

നിരീക്ഷണത്തിലുള്ള കുടംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കും. വിദേശത്ത് ജോലിയുള്ളവര്‍ക്ക് യാത്രചെയ്യാനാവാത്തതിനാല്‍ ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.