• admin

  • January 5 , 2020

കമ്പളക്കാട് : കമ്പളക്കാട്: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസടക്കം പൊലീസിനായി നിര്‍മ്മിച്ച പതിനഞ്ചോളം ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ 2020 ലെ പ്രധാന പരിപാടിയായി സ്ത്രീകളുടെ സുരക്ഷയെ കാണണം. സുരക്ഷയെന്നത് പോലീസിന്റെ പ്രധാന ചുമതലയാണെങ്കിലും സമൂഹവും ഇക്കാര്യത്തില്‍ മികച്ച് പിന്തുണ നല്‍കണം. അപകടസാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കുന്ന സംസ്‌ക്കാരം ഉയര്‍ന്ന് വരണം. കൃത്യമായി ഇടപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പൊലീസിനും സാധിക്കണം. പൊലീസിന്റെ ജോലി മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സധൈര്യം മുന്നോട്ട് പരിപാടിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ സഞ്ചരിക്കാന്‍ ആത്മവിശ്വാസം പകരാന്‍ സാധിക്കണം. സുരക്ഷിത എന്ന പേരില്‍ കേരള പൊലീസിന്റെ സ്ത്രീ സുരക്ഷാ പരിപാടി കൊല്ലം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു വരികയാണ്. വിലയിരുത്തലുകള്‍ക്ക് ശേഷം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ നടപടിയെടുക്കും. നഗരങ്ങളില്‍ ഷാഡോ പൊലീസിംഗ് ശക്തിപ്പെടുത്തും. സ്ത്രീകളും കുട്ടികളും ഒരുതരത്തിലുളള ആക്രമണങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയരാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അടിയന്തര ഘട്ടങ്ങളിലെ ആശ്രയ കേന്ദ്രങ്ങളായ പൊലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.