• Lisha Mary

  • March 18 , 2020

ന്യൂഡല്‍ഹി : ടെലികോം വകുപ്പിന് നല്‍കാനുള്ള എജിആര്‍ കുടിശിക തിരിച്ചടയ്ക്കുന്നതില്‍ വിട്ടുവീഴ്ച നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കുടിശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാര്‍ഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശിക അടയ്ക്കുന്നതിന് 20 വര്‍ഷം വരെ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കുന്നതിന് ഒഴിവു കഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ ടെലികോം കമ്പനികള്‍ നീക്കം നടത്തുന്നതിനെതിരെ സോളിസിറ്റര്‍ ജനറലിനെ കോടതി വിമര്‍ശിച്ചു. കോടതിയലക്ഷ്യമാണിതെന്നും കോടതി വ്യക്തമാക്കി. വൊഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ ജനുവരി 23നകം 1.47 ലക്ഷംകോടി രൂപ നല്‍കാനാണ് കോടതി വിധിച്ചത്. എന്നാല്‍ മുഴുവന്‍ തുകയും അടയ്ക്കാനാവാവത്തതിനെതുടര്‍ന്ന് കുടിശികയുടെ ഒരുഭാഗം നല്‍കി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികള്‍.