• admin

  • February 12 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റ വില 13 രൂപയായി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടനിറങ്ങും. ഇപ്പോള്‍ നികുതി ഉള്‍പ്പെടെ എട്ടു രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്കു ലഭിക്കുന്നത്. എന്നാല്‍ വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. ഇതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍. വേനല്‍ക്കാലം ആരംഭിക്കാനിരിക്കുന്നതും കണക്കിലെടുത്താണ് സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത്. ഇത്തവണയും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.