• admin

  • June 24 , 2021

കൊല്ലം : വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്. കിരൺകുമാറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ കൂടുതൽ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. വിസ്മയയുടെ കുടുംബം നൽകിയ കാറും സ്വർണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. കേസിൽ വിസ്മയയുടെ സുഹൃത്തുക്കളിൽനിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെ നേരത്തെയും കിരൺ മർദിച്ചിരുന്നതായി ചില സുഹൃത്തുക്കൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയും രേഖപ്പെടുത്തുന്നത്. അതിനിടെ, ചടയമംഗലം പോലീസ് ഒത്തുതീർപ്പാക്കിയ കിരൺകുമാറിനെതിരേയുള്ള കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം വ്യാഴാഴ്ച രേഖാമൂലം പരാതി നൽകും. കേസ് പുനരന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വിസ്മയയുടെ വീട്ടിലെത്തിയ ഐ.ജി. ഹർഷിത അത്തല്ലൂരി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പുനരന്വേഷണം നടത്തണമെങ്കിൽ രേഖാമൂലമുള്ള പരാതി കൂടി നൽകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.