• admin

  • February 19 , 2020

ന്യൂഡല്‍ഹി : സാമ്പത്തിക വിദഗ്ധനും അധ്യാപകനുമായ പ്രഭാത് പട്നായിക്കിന്റെ പ്രഭാഷണം റദ്ദാക്കി പശ്ചിമബംഗാളിലെ വിശ്വഭാരതി കേന്ദ്ര സര്‍വകലാശാല. സമ്പദ് വ്യവസ്ഥയും ഫാസിസവും എന്ന വിഷയത്തില്‍ മാര്‍ച്ച് 12 ന് നടത്താനിരുന്ന പ്രഭാഷണമാണ് സര്‍വകലാശാല അധികൃതര്‍ റദ്ദാക്കിയത്. സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര-രാഷ്ട്രതന്ത്ര വിഭാഗം യു.ജി.സി പദ്ധതിയുടെ ഭാഗമായിരുന്നു പ്രഭാഷണം. എന്നാല്‍ വി.സിയുടെ നിര്‍ദേശപ്രകാരം പരിപാടി മാറ്റിവെക്കുകയായിരുന്നു. ''സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഒരു പ്രഭാഷണം നടത്താനും അതിനെ ഫാസിസവുമായി ബന്ധിപ്പിക്കാനുമായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പരിപാടി നീട്ടിവെച്ചതായി അറിയിച്ച് ആരോ എന്നെ ഫോണില്‍ വിളിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഞാന്‍ അവര്‍ക്ക് ഒരു മെയില്‍ അയച്ചിരുന്നു. പരിപാടി ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് അവര്‍ മറുപടി തന്നത്'',ദി ടെലഗ്രാഫിനോട് പ്രഭാത് പട്നായിക് പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിശ്വഭാരതി വൈസ് ചാന്‍സലര്‍ ബിദ്യുത് ചക്രബര്‍ത്തി തയ്യാറായില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം പൊതുവേ നടക്കുന്നതാണെന്നും സര്‍വകലാശാല അധികൃതര്‍ അതിന് ഉത്തരവാദികളല്ലെന്നും വാഴ്സിറ്റി വൃത്തങ്ങള്‍ അറിയിച്ചു. പട്നായിക്കിന്റെ പ്രഭാഷണം നിര്‍ത്തിവയ്ക്കാന്‍ വാഴ്സിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററോട് നിര്‍ദ്ദേശിച്ചതായാണ് തങ്ങള്‍ക്ക് ലഭിച്ചവിവരമെന്ന് വിദ്യാര്‍ത്ഥികളും പ്രതികരിച്ചു.