• admin

  • June 10 , 2020

തിരുവനന്തപുരം : കൊവിഡ്-19 രോഗഭീഷണിയില്‍ കഴിയുന്ന വയോജനങ്ങള്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും മരുന്നും, ചികിത്സാ ഉപകരണങ്ങളും പോലെ പ്രധാനമാണ് പാലിയേറ്റീവ് കെയര്‍. അര്‍ബുദം, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗികള്‍, എയ്ഡ്സ്, അല്‍ഷൈമേഴ്സ് രോഗികള്‍ തുടങ്ങിയവര്‍ക്കുള്ള സാന്ത്വന പരിചരണ വിഭാഗമാണ് പാലിയേറ്റീവ് കെയര്‍. ഇത്തരം രോഗികളിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം മാനസികവും സാമൂഹ്യവും ആത്മീയവുമായ പിന്തുണ ഇവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. കൊറോണ വൈറസിന്‍റെ വെല്ലുവിളികളും അജ്ഞാതമായ വ്യതിയാനങ്ങളും കാരണം ആയിരക്കണക്കിന് പേര്‍ക്കാണ് രോഗബാധയുണ്ടാകുന്നതും ജീവന്‍ നഷ്ടപ്പെടുന്നതുമെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യോളജി സീനിയര്‍ കണ്‍സല്‍ട്ടന്‍റ് ഡോ. ആഗി വാലന്‍റൈന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപരിരക്ഷാ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും ജോലിഭാരം മൂലം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഈ സാഹചര്യത്തില്‍ സാന്ത്വന ചികിത്സയ്ക്ക് സാംഗ്യത്യമില്ലെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ ചികിത്സയില്‍ സുപ്രധാന പങ്കാണ് പാലിയേറ്റീവ് കെയറെന്നും അവര്‍ പറഞ്ഞു. ഗുരുതര രോഗമുള്ള വയോജനങ്ങളും കിടപ്പിലായിപ്പോയവരുമാണ് സാന്ത്വന പരിചരണത്തിന്‍റെ കാതലായ രോഗവിഭാഗം. വയോജനങ്ങളില്‍ കൊവിഡ് ബാധയെത്തുടര്‍ന്നുള്ള മരണനിരക്ക് വലുതാണെന്നും പാലിയേറ്റീവ് പരിചരണത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോ. ആഗി പറഞ്ഞു. ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ പരിമിതമാകുമ്പോഴും ആസന്ന മരണരായ രോഗികള്‍ക്ക് ഐസിയു സൗകര്യം പലപ്പോഴും നിഷേധിക്കപ്പെടും. ഈ ഘട്ടത്തിലാണ് പാലിയേറ്റീവ് കെയര്‍ പ്രാധാന്യമുള്ളതാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെന്‍റിലേറ്ററുകളും ഐസിയുകളും ആവശ്യത്തിന് തികയാതെ വരുന്ന സാഹചര്യത്തില്‍ സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിനാണ് കൈമാറുന്നത്. ഇത്തരക്കാരെ പരിചരിക്കുന്നതില്‍ നിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിലക്കിയിട്ടുണ്ട്. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളോടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് ഇത്തരം രോഗികള്‍ക്ക് ആശ്വാസം പകരാന്‍ സാധിക്കും. കൊവിഡ് രോഗത്തിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് പോലും ചില സമയങ്ങളില്‍ സമ്മര്‍ദ്ദം നിമിത്തം പിരിമുറുക്കം ഉണ്ടാകും. ഈയവസരത്തില്‍ ഇവര്‍ക്ക് ആത്മീയമായ പിന്തുണ നല്‍കാനും പാലീയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും ഡോ. ആഗി കൂട്ടിച്ചേര്‍ത്തു. പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നെത്തിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പലരും ഫോണിലൂടെയും ആശയവിനിമയം നടത്തും. അതീവശ്രദ്ധയാവശ്യമുള്ള രോഗികളെ ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ പരിശോധിക്കാനാകും. വീഡിയോ വഴിയുള്ള കണ്‍സല്‍ട്ടേഷനും തെരഞ്ഞെടുക്കാവുന്നതാണ്. രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ഏത് ഘട്ടത്തിലും പാലിയേറ്റീവ് കെയര്‍ നല്‍കാവുന്നതാണ്. പാലിയേറ്റീവ് കെയര്‍ നല്‍കാന്‍ രോഗം ബാധിച്ചയാള്‍ മരണാസന്നനാകുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്ന് ഡോ. ആഗി പറഞ്ഞു. പാലിയേറ്റീവ് കെയര്‍ എന്നാല്‍ മരണമെന്നല്ല അര്‍ത്ഥമാക്കുന്നത്. ഗുരുതര രോഗമുള്ളവരെയാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കൂടുതലും കൈകാര്യം ചെയ്യുന്നതെന്നത് വാസ്തവമാണ്. പക്ഷെ പല രോഗികളുടെയും വിവരങ്ങള്‍ നിരീക്ഷിക്കാനും ആരോഗ്യലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനും ഇവര്‍ സഹായിക്കുന്നുവെന്ന് ഡോ. ആഗി പറഞ്ഞു.