• admin

  • January 14 , 2020

ടെഹ്റാന്‍ :

176 യാത്രികരുമായി പറന്ന യുക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈനികരെ അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ട് വന്നത്.

വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു.

വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയടക്കമുള്ള നേതാക്കള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൃത്യമായ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വന്നതോടെയാണ് ഇറാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.

വിമാനത്തിലെ 167 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രിയടക്കം അപകടത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ സമ്മതിച്ചത്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയാണ് ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയുര്‍ന്ന യുക്രൈന്‍ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണത്.