• admin

  • January 18 , 2020

പത്തനംതിട്ട : ഫെബ്രുവരി രണ്ട് മുതല്‍ എട്ടുവരെ നടക്കുന്ന 88-ാമത് മഞ്ഞനിക്കര പെരുനാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിശദമാക്കുന്നതിനായി ജില്ലാ കളക്ടര്‍ പി. ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ കോഓര്‍ഡിനേറ്ററായും, കോഴഞ്ചേരി തഹസീല്‍ദാരെ അസിസ്റ്റന്റ് കോഓര്‍ഡിനേറ്ററായും ചുമതലപ്പെടുത്തി. പെരുനാളിനോടനുബന്ധിച്ച് ഫെബ്രുവരി രണ്ട് മുതല്‍ എട്ടുവരെയുള്ള കാലയിളവില്‍ മഞ്ഞനിക്കര ദയറായുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ആവശ്യമായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനം ഉറപ്പാക്കുമെന്നും ആംബുലന്‍സ് സൗകര്യം ക്രമീകരിക്കുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. നന്ദിനി പറഞ്ഞു. മഞ്ഞനിക്കര ഇലവുംതിട്ട റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 25ന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്നു പി.ഡബ്യൂ.ഡി. അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബി. ബിനു പറഞ്ഞു. പെരുനാളിനോടനുബന്ധിച്ച് പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഓമല്ലൂര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തുകളാണ്. ആരോഗ്യം, പഞ്ചായത്ത്, റവന്യൂ, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ പെരുനാളിനോടനുബന്ധിച്ച് പ്രത്യേക സ്വാഡ് പ്രവര്‍ത്തനവും ഉണ്ടായിരിക്കും. ഇതില്‍ ഭക്ഷണ സാധനങ്ങളുടെയും പാനീയങ്ങളുടേയും അളവ്, ഗുണമേന്മ, വില എന്നിവ സ്‌ക്വാഡ് പരിശോധിച്ച് ഉറപ്പുവരുത്തുകയും നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. പത്തനംതിട്ട, ചെങ്ങന്നൂര്‍, അടൂര്‍, പന്തളം, കോട്ടയം തിരുവല്ല എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ തവണത്തേക്കാള്‍ അധിക ബസ് സര്‍വീസ് കെ.എസ്.ആര്‍.ടി.സി. നടത്തും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെളളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിട്ടിയും, ക്രമസമാധാനപാലനം, വ്യാജ മദ്യവില്‍പന, ലഹരിവസ്തുക്കളുടെ ഉപയോഗം തടയല്‍ എന്നിവ പോലീസ്, എക്‌സൈസ് വകുപ്പുകളും നിര്‍വഹിക്കും.