• admin

  • January 13 , 2020

: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നാല് പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട്ടെ നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകൾ ആരംഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ൽ കോർപ്പറേഷന് 10 ഓഫീസുകൾ അനുവദിച്ചിരുന്നു. നാലെണ്ണം കൂടി ആരംഭിക്കുന്നതോടെ ഓഫീസുകളുടെ എണ്ണം 35 ആയി ഉയരും. കുറഞ്ഞ പലിശനിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴിൽ/ ബിസിനസ്സ്, വിദ്യാഭ്യാസം, പ്രവാസികൾക്കും, പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, ഗൃഹനിർമ്മാണം, പെൺകുട്ടികളുടെ വിവാഹം, മൈക്രോ ഫിനാൻസ് തുടങ്ങി വൈവിദ്ധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികളാണ് കോർപ്പറേഷൻ നടപ്പിലാക്കുന്നത്. പുതുതായി സംരംഭം ആരംഭിക്കുന്നവർക്ക് 30 ലക്ഷം രൂപവരെ വായ്പ അഞ്ച് മുതൽ എട്ടു ശതമാനം പലിശ നിരക്കിൽ ലഭ്യമാണ്. മൂന്നുമുതൽ നാലുശതമാനം പലിശനിരക്കിൽ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നൽകുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം 500 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ ജനുവരി 10 വരെ 380 കോടി രൂപ വിതരണം ചെയ്തു. മെച്ചപ്പെട്ട ഗുണഭോക്തൃ സേവനം, കാര്യക്ഷമമായ പ്രവർത്തനം, സമ്പൂർണ്ണ ഓൺലൈൻ സംവിധാനം, ഏറ്റവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തി, ഉയർന്ന തിരിച്ചടവ് ശതമാനം, ലാഭക്ഷമത എന്നിവ പരിഗണിച്ച് 15 ദേശീയ പുരസ്‌കാരങ്ങൾ കോർപ്പറേഷൻ ഇതിനകം നേടിയിട്ടുണ്ട്.