• admin

  • January 18 , 2020

ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി ജനുവരി 20ന് പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഇതേ വാദമുന്നയിച്ച് പവന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്നെ കുട്ടിക്കുറ്റവാളിയായി വിചാരണയ്ക്കു വിധേയനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി പവന്റെ ആവശ്യം തള്ളി. ഇതിനെതിരെയാണ് പവന്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. അതേസമയം കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറന്റ് ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. നേരത്തെ ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനായി മരണ വാറന്റും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് ദയാഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെ വധശിക്ഷ നടപ്പാക്കല്‍ നീളുകളായായിരുന്നു. 2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ 23കാരി കൂട്ടബലാല്‍സംഗത്തിനിരയായത്. കേസില്‍ ആകെ ആറുപ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാംസിങ് തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമപ്രകാരമാണ് വിചാരണ ചെയ്തത്. ഇയാള്‍ മൂന്നുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.