• Lisha Mary

  • March 5 , 2020

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്ത പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് ഇടവേള ബാബു പോലീസില്‍ നല്‍കിയത്. 'നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി'. എന്നും പോലീസിനോട് പറഞ്ഞിരുന്നു. അതേസമയം, ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്ന് ഇടവേള ബാബു കോടതിയില്‍ പറഞ്ഞു. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു.