നഖോൻ രാച്ചാസിമ :
തായ്ലാൻഡിൽ ശനിയാഴ്ച 27 പേരെ കൂട്ടക്കൊല ചെയ്ത സൈനികനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. 17 മണിക്കൂർനീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അക്രമിയെ വധിക്കാനായതെന്ന് തായ് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജൂനിയർ ഓഫീസറായ ജക്രഫന്ത് തോമ്മ (32) എന്നയാളാണ് കൊല്ലപ്പെട്ടത്.
വീടുവിറ്റതുമായി ബന്ധപ്പെട്ട കടത്തെച്ചൊല്ലിയുള്ള വ്യക്തിപരമായ വിഷയങ്ങളാണ് തോമ്മയെ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് തായ് പ്രധാനമന്ത്രി പ്രയുത് ചനോച്ച പറഞ്ഞു. പതിമ്മൂന്നുകാരനും രണ്ട് സൈനികരും കൊല്ലപ്പെട്ടവരിൽപ്പെടുന്നു. അന്‍പതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. തായ്ലാൻഡിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ചനോച്ച പറഞ്ഞു.
ശനിയാഴ്ച തായ് പ്രാദേശികസമയം വൈകീട്ട് മൂന്നരയോടെയാണ് വടക്കുകിഴക്കൻ നഗരമായ നഖോൻ രാച്ചാസിമയിലെ സുവാതം ഫിതാക്ക് സൈനികക്യാമ്പിൽ തോമ്മ വെടിവെപ്പ് തുടങ്ങിയത്. ഇവിടെ കമാൻഡിങ് ഓഫീസറായ ആനന്ദറോട്ട് ക്രാസെയും അദ്ദേഹത്തിന്റെ അമ്മായിയമ്മയും മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. സൈനികക്യാമ്പിൽനിന്ന് മോഷ്ടിച്ച തോക്കും ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവിടെനിന്നുതന്നെയുള്ള വാഹനം മോഷ്ടിച്ച് ഇയാൾ പിന്നീട് നഗരത്തിലെ തെരുവുകളിലും ടെർമിനൽ 21 ഷോപ്പിങ് മാളിലും വെടിവെപ്പുനടത്തി. ഇവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി. ആക്രമണം സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യുകയുംചെയ്തു.
ഷോപ്പിങ് മാളിൽ അക്രമമഴിച്ചുവിട്ട തോമ്മയുടെ നീക്കങ്ങൾ മനസ്സിലാക്കിയത് മാളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ നിരീക്ഷിച്ചാണെന്ന് രക്ഷപ്പെട്ടവർ. മാളിലെ ജീവനക്കാരനായ ഒരാൾ സി.സി.ടി.വി. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച് ശൗചാലയത്തിലടക്കം മറഞ്ഞിരുന്നവർക്ക് സന്ദേശം കൈമാറുകയായിരുന്നുവെന്ന് ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കുരക്ഷപ്പെട്ട ചനതീപ് സോംസകുൽ പറഞ്ഞു.
ഇയാളെ അനുനയിപ്പിക്കാനായി ഇയാളുടെ അമ്മയെ കൊണ്ടുവന്നതായും തായ് പോലീസ് വ്യക്തമാക്കി. എന്നാൽ, ഇവർക്ക് മാളിനുള്ളിലേക്ക് കടക്കാനായില്ല.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി