• admin

  • January 19 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആദ്യപട്ടികയില്‍ 54 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാധിക ഖേര ജനക്പുരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. അല്‍ക ലാംബ ചാന്ദ്നി ചൗക്കില്‍ നിന്നും അരവിന്ദര്‍സിങ് ലൗലി ഗാന്ധി നഗറില്‍ നിന്നുമാണ് മത്സരിക്കുന്നത്. ആംആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അദര്‍ശ് ശാസ്ത്രി ദ്വാരകയില്‍ നിന്നും മത്സരിക്കും. സംഗംവിഹാറില്‍ നിന്ന് കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദും, മുന്‍ മന്ത്രി അശോക് വാലിയ കൃഷ്ണ നഗറില്‍ നിന്നും ജനവിധി തേടും. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ സ്പീക്കര്‍ യോഗേന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചില്ല. സോണിയ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എകെ ആന്റണി, മുകുള്‍ വാസ്നിക്, ഡല്‍ഹി കോണ്‍ഗ്രസ് മേധാവി സുഭാഷ് ചോപ്ര, പിസി ചാക്കോ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തുത്. അരവിന്ദ് കെജ് രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി 57 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് വനിതകളും 11 പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ മുഴുവന്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ 46 നിയമസഭാംഗങ്ങള്‍ വീണ്ടും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍നിന്ന് വീണ്ടും ജനവിധി തേടും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പതിനൊന്നിനാണ് വോട്ടെണ്ണല്‍