• admin

  • February 20 , 2020

ടോക്യോ :

ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്ത ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പലിലെ ഒരു ഇന്ത്യക്കാരനുകൂടി കൊറോണ വൈറസ്  ബാധ സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതോടെ കപ്പല്‍ യാത്രക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെയെണ്ണം എട്ടായി ഉയര്‍ന്നു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയരാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3711 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 621 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരും ആറുപേര്‍ യാത്രക്കാരുമാണ്. 

കഴിഞ്ഞമാസം കപ്പലില്‍നിന്ന് ഹോങ്കോങ്ങില്‍ ഇറങ്ങിയ യാത്രക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ജപ്പാന്‍ തീരത്ത് ക്വാറന്റൈന്‍ ചെയ്തത്. യോക്കഹാമ തുറമുഖത്ത് ഫെബ്രുവരി 4 മുതല്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് കപ്പല്‍. നേരത്തെ രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായതോടെ ഏതാനുംപേര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. 

ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ ഇന്ത്യക്കാരെ കപ്പലില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജപ്പാന്‍ ഭരണകൂടവുമായും കപ്പല്‍ കമ്പനിയുമായും ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.