• admin

  • January 16 , 2020

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം സെനറ്റിന് വിട്ട് ജനപ്രതിനിധി സഭ. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്. 193 പേര്‍ എതിര്‍ത്തു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. 435 അംഗ കോണ്‍ഗ്രസിലാണ് വോട്ടെടുപ്പ് നടന്നത്. ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ചൊവ്വാഴ്ച മുതല്‍ സെനറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി പ്രമേയം ഔദ്യോഗികമായി സെനറ്റിലേക്ക് അയക്കുന്ന നടപടിയാണ് ഇന്ന് നടന്നത്. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാവും ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുക. സെനറ്റ് അംഗങ്ങള്‍ തന്നെയാണ് ജ്യൂറിയാവുക. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങള്‍ പ്രോസിക്യൂട്ടര്‍മാരാകും. കുറ്റക്കാരനാണെന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് കണ്ടെത്തിയാല്‍ ട്രംപ് പുറത്ത് പോകേണ്ടി വരും. 100 അംഗ സെനറ്റില്‍ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ ആവശ്യമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സെനറ്റില്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളിയായ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നേരിടുന്നത്. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജനപ്രതിനിധിസഭാ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റിയും ജുഡീഷ്യറി കമ്മിറ്റിയും ആഴ്ചകള്‍ നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷമാണ് പ്രമേയങ്ങള്‍ ജനപ്രതിനിധി സഭ പാസാക്കുന്നത്. അമേരിക്കയുടെ 243 വര്‍ഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റ് ആണ് ട്രംപ്. 1868ല്‍ ആന്‍ഡ്രു ജോണ്‍സനെയും 1998ല്‍ ബില്‍ ക്ലിന്റനെയും അമേരിക്കന്‍ കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്ന് ഇരുവരും പ്രസിഡന്റ് പദവിയില്‍ തുടരുകയായിരുന്നു.