• admin

  • January 10 , 2020

: കൊച്ചി: സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍, പോലീസ് വകുപ്പുകള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണിത്. കേരളത്തിലെ 53 ജയിലുകളെയും 372 കോടതികളെയും 87 സ്റ്റുഡിയോകള്‍ വഴി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുറന്ന ജയിലുകളെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണ് ആദ്യഘട്ടത്തിലുള്ളത്. രണ്ടാം ഘട്ടമായി എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. 2020 മാര്‍ച്ച് 31നകം സംസ്ഥാനത്തൊട്ടാകെ പദ്ധതി എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. തടവുകാരുടെ വാറണ്ട്, പരാതി തുടങ്ങിയവ ഓണ്‍ലൈനായി അയക്കുന്നതിനുള്ള സ്‌കാനര്‍ സംവിധാനവും നിലവില്‍ വന്നു. ഇവയുടെ പകര്‍പ്പ് സുഗമമായി നല്‍കാനും സാധിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ വാറണ്ടുമായി കോടതികള്‍ കയറിയിറങ്ങുന്നതിലെയും കാത്തു നില്‍ക്കുന്നതിലെയും കാലതാമസവും ഒഴിവാക്കാം. തടവുകാരെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഹാജരാക്കി റിമാന്‍ഡ് കാലാവധി നീട്ടാം. വിചാരണയും ഓണ്‍ലൈനായി നടത്തുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റവും ശിക്ഷയും സംബന്ധിച്ച് പൊതുജനാഭിപ്രായം മാറി വരുന്ന കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയിലിനെ ക്കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറി വരുന്നു. സുരക്ഷാ പാലനത്തില്‍ വീഴ്ച വരുത്താതെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയിലുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു. ഇ പ്രിസണ്‍ സോഫ്റ്റ് വെയര്‍, സിസിടിവി, ഇലക്ട്രോണിക് ഫെന്‍സിങ് തുടങ്ങിയവ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര വളര്‍ച്ചയെ മനുഷ്യനന്മയ്ക്കുപയോഗിന്നതിന്റെ ഭാഗമാണിതെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഭരണ രംഗത്ത് സുരക്ഷിതത്വം ലഭിക്കുന്നു. കോടതികള്‍ക്ക് സമയലാഭവുമുണ്ടാകും. പ്രതിദിനം 93 ജുഡീഷ്യല്‍ മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും.25 കോടി രൂപ വിനിയോഗിച്ച് കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ബി എസ് എന്‍ എല്‍, യുണൈറ്റഡ് ടെലികോം ലിമിറ്റഡ്, പീപ്പിള്‍ ലിങ്ക്, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഐടി മിഷന്‍ ടെക്‌നോളജി ഹെഡ് വി.കെ.ഭദ്രന്‍, ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യു, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ടി.ആര്‍.ഹേമലത എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.