• admin

  • January 8 , 2020

: ന്യൂഡല്‍ഹി: തീഹാര്‍ ജയിലിലുള്ള 'ഭീം ആര്‍മി' തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശം. ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് ജയില്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഡല്‍ഹി 'എയിംസില്‍ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഥുല്‍ വര്‍മയാണ് ഉത്തരവായത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തതിനാണ് ആസാദിനെ ഡിസംബര്‍ 21 ന് ദരിയാഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തീസ് ഹസാരെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലിലാണ്. ജയിലില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഹര്‍ജിത് സിങ്ങ് ഭട്ടി ആവശ്യപ്പെട്ടിരുന്നു. രക്തം കട്ടിയാകുന്ന 'പോളിസൈതീമിയ' എന്ന അസുഖമാണ് ആസാദിന്. ദീര്‍ഘകാലമായി 'എയിംസി'ലാണ് ചന്ദ്രശേഖര്‍ ആസാദ് ചികിത്സ തേടുന്നത്.