• admin

  • January 27 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍ നിന്ന് ഇന്നലെ 109 പേര്‍ സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്നും കഴിഞ്ഞദിവസം പേരാവൂരില്‍ എത്തിയ ഒരു കുടുംബം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ അടക്കം കണ്ണൂരില്‍ മാത്രം 12 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയില്‍ ഒരാളും നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്കെല്ലാം ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം. അതേസമയം കേരളത്തില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എങ്കിലും ഇന്‍ക്യുബേഷന്‍ പിരിയഡ് കഴിയുന്നതുവരെ ഇവര്‍ നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്‌ക് തുറന്നു. തെര്‍മല്‍ ക്യാമറകളും സജ്ജമാക്കി. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്‌കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, ഫ്‌ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.