• admin

  • January 27 , 2020

ന്യൂഡല്‍ഹി : ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ പ്രതികരണം. പൗരത്വഭേദഗതി നിയമം പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇരുസഭകളിലേയും ചര്‍ച്ചക്ക് ശേഷമാണ് ഇത് പാസാക്കിയതെന്നും ഇന്ത്യ പറഞ്ഞു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യക്കെതിരായ പ്രമേയം അവതരിപ്പിക്കാനാണ് അംഗങ്ങളുടെ നീക്കം. ഇന്ത്യന്‍ ഭരണകൂടം ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും ഉപദ്രവിക്കുകയും അവരില്‍ കുറ്റാരോപണം നടത്തുകയും ചെയ്യുന്നതായി യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും നിശബ്ദരാക്കുന്ന നടപടിയാണ് ഭരണകൂടം പിന്തുടരുന്നത് എന്നും അംഗങ്ങള്‍ വിലയിരുത്തി. ഫലപ്രദവും ശക്തവുമായ മനുഷ്യാവകാശ സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവണമെന്നാണ് യൂറോപ്യന്‍ യൂണിയനോട് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.