• Lisha Mary

  • March 9 , 2020

കൊല്‍ക്കത്ത : കൊറോണ ലക്ഷണങ്ങളുമായി പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ ജനാറുള്‍ ഹഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന ഹഖ് നാലു ദിവസമായി ചികിത്സയിലായിരുന്നു. പ്രമേഹം ഗുരുതരമായതാകാം മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹം കടുത്തതിനൊപ്പം പനിയും ചുമയും ജലദോഷവും ഹഖിനുണ്ടായിരുന്നു. കൊറോണബാധ സംശയിച്ചതിനെ തുടര്‍ന്ന് മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണബാധയാണ് മരണകാരണമായതെന്ന് കരുതുന്നില്ലെന്ന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹഖിന് കൊറോണബാധ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അധികൃതര്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെ മൃതശരീരത്തില്‍ സ്പര്‍ശിക്കാനനുവദിക്കില്ലെന്നും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച് മാത്രമേ അന്തിമകര്‍മങ്ങള്‍ നടത്താന്‍ അനുവാദം നല്‍കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ശരീരസ്രവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും രോഗബാധ തടയാനുള്ള കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.