• admin

  • February 23 , 2020

വെല്ലിങ്ടണ്‍ :

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ബാറ്റിങ് തകര്‍ച്ച വിട്ടൊഴിയുന്നില്ല. ഒന്നാമിന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്.

348 റണ്‍സ് എന്ന ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 100 റണ്‍സെടുക്കും മുന്‍പ് മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

 ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തി നിന്ന് 14), മായങ്ക് അഗര്‍വാള്‍ (99 പന്തില്‍ നിന്ന് 58), ചേതേശ്വര്‍ പൂജാര (81 പന്തില്‍ നിന്ന് 11) എന്നിവരാണ് പുറത്തായത്. നായകന്‍ വിരാട് കോലിയും സഹനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. കിവീസിനുവേണ്ടി ബൗള്‍ട്ട് രണ്ടും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി.

 നേരത്തെ അഞ്ചിന് 216 എന്ന തലേദിവസത്തെ സ്‌കോറില്‍ മൂന്നാം ദിനം കളിയാരംഭിച്ച ന്യൂസീലന്‍ഡ് 100.2 ഓവറില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. ഉച്ചഭക്ഷണത്തോടെയാണ് അവര്‍ ഓള്‍ഔട്ടായത്. 14 റണ്‍സെടുത്ത വാറ്റ്‌ലിങ്ങാണ് ആദ്യം പുറത്തായത്. പിന്നീട് ആറു റണ്‍സെടുത്ത സൗത്തിയും 44 റണ്‍സെടുത്ത ജെമിസണും 43 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമും 38 റണ്‍സെടുത്ത ബൗള്‍ട്ടും പുറത്തായി. പട്ടേല്‍ നാലു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കുവേണ്ടി ഇശാന്ത് ശര്‍മ അഞ്ചും അശ്വിന്‍ മൂന്നും ഭുംറയും ഷമിയും ഓരോ  വിക്കറ്റ് വീതവും വീഴ്ത്തി.