• admin

  • October 5 , 2022

കല്‍പ്പറ്റ :   പൊലീസിനെയും, ഫയർഫോഴ്സിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത കൊല്ലം പുനലൂർ സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണയും പെട്രോളും ഒഴിച്ച് ലൈറ്റർ കത്തിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോട്ടറി അടിച്ച ടിക്കറ്റ് തന്നെ ആക്രമിച്ച് ചിലർ കൈക്കലാക്കിയെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ നീതി ലഭിച്ചില്ലന്നാരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം. സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ ഒന്നാം നിലയിലെ മുറി അടച്ച് കുറ്റിയിട്ട് ബാത്റൂമിലെ വെന്റിലേറ്റർ വഴിയായിരുന്നു ആത്മഹത്യാഭീഷണി. റൂമിലെ പുതപ്പിലും ഇയാൾ പെട്രോൾ ഒഴിച്ച് വെച്ചിരുന്നു. ബുധനാഴ്ച പകൽ പതിനൊന്നോടെ വയനാട് പ്രസ് ക്ലബ്ബിലേക്ക് കോൾ വന്നു. ഫോൺ എടുത്തപ്പോൾ "ഞാൻ ജീവിതം മടുത്ത വ്യക്തിയാണെന്നും സ്വകാര്യ ഹോട്ടൽ മുറിയിലെ റൂമിൽ ഞാൻ ജീവിതം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങളെ വിവരം അറിയിക്കണമെന്ന് പറഞ്ഞു. ആരാണ്, എവിടെ നിന്നാണ് എന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയില്ല. ഉടനെതന്നെ പ്രസ് ക്ലബ് ഓഫീസ് സെക്രട്ടറി പ്രേമലത കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് , ഫയർഫോഴ്സ് ഉദ്യോഗസ്ഥരും, സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരും, നാട്ടുകാരും അടച്ചിട്ട മുറിയിൽ നിന്നും പുറത്തിറങ്ങാൻ യുവാവിനോട് പറഞ്ഞെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. . കയ്യിൽ റബ്ബർ ടാപ്പിങിന് ഉപയോഗിക്കുന്ന കത്തിയും ഉണ്ടായിരുന്നു. പലതരത്തിലും ഉദ്യോഗസ്ഥർ സംസാരിച്ചെങ്കിലും താൻ ഉന്നയിക്കുന്ന പ്രശ്നം തീർപ്പാക്കാതെ പുറത്തിറങ്ങില്ലെന്ന് ഉറച്ച നിലപാടുമായി ഇദ്ദേഹം നിന്നു. ജില്ല കളക്ടർ, തഹസിൽദാർ, എഡിഎം, ജില്ല പോലീസ് മേധാവി എന്നിവരോട് സംഭവസ്ഥലത്ത് എത്താനും ആവശ്യപ്പെട്ടു. ഒരു മണിയോടെ വൈത്തിരി തഹസിൽദാർ ടോമിച്ചൻ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ഇയാൾ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. രണ്ട് മണിയോടെ കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് താമസിക്കുന്ന റൂമിലെ ജനലിലേക്ക് താഴെ നിന്ന് ലാഡർ വെച്ച് ഇയാളുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു. ആ സമയത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാതിൽ ചവിട്ടി പൊളിച്ചു വെള്ളം ദേഹത്തേക്ക് പമ്പ് ചെയ്തു ഇയാളെ പിടികൂടുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടിവിട്ടില്ല. വലിയ സാഹസത്തിനു മുതിരുംമുമ്പ് പെട്രോൾ ഒഴിച്ച ശരീരത്തിലേക്ക് വെള്ളം തളിച്ചു അപകടനില ഒഴിവാക്കി. മൂന്നു മണിക്കൂറോളം പെടാപ്പാട് പെട്ടാണ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തിയത്. ഉടൻതന്നെ ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയ ശേഷം നാല് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫയർഫോഴ്സിന്റെ 3 യൂണിറ്റ് വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തത്. ഇയാൾ വർഷങ്ങളായി ജില്ലയിൽ വിവിധ ജോലികൾ ചെയ്തു വരുന്നതായും വിവരമുണ്ട്. അമ്പലവയലിൽ പൂപ്പൊലിക്ക് പോയപ്പോൾ എടുത്ത ടിക്കറ്റിലാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനമടിച്ചത്. ഈ തട്ടിയെടുത്തവർ ആക്രമിച്ചതിനാൽ പരിക്കേറ്റ് കുറേക്കാലം കിടപ്പിലായി. ഈ വിവരങ്ങൾ കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരോട് ഇയാൾ പറഞ്ഞു. കൽപ്പറ്റ ഡി.വൈ.എസ്പി ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, കൽപ്പറ്റ ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി ഒ വർഗീസിൻ്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.