• Lisha Mary

  • March 5 , 2020

കോഴിക്കോട് : ആരോഗ്യവകുപ്പിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ചികിത്സയും സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുന്ന 'ഇ-ഹെല്‍ത്ത്' മൂന്ന് മാസത്തിനുള്ളില്‍ ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കും. രണ്ട് ഘട്ടങ്ങളിലായി 34 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും(എഫ്എച്ച്സി) ഗവ. മെഡിക്കല്‍ കോളേജിലുമാണ് മെയ് മാസത്തിനകം ഇ- ഹെല്‍ത്ത് പ്രാവര്‍ത്തികമാകുക. ഒന്നാം ഘട്ടത്തിലെ 13 എഫ്എച്ച്സികളിലും ഈ മാസത്തോടെ പദ്ധതി ആരംഭിക്കും. പനങ്ങാട്, പുതുപ്പാടി, വടകര കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇക്കഴിഞ്ഞ മാസം ഇ-ഹെല്‍ത്ത് വഴി രജിസ്ട്രേഷന്‍ തുടങ്ങി. രോഗിയുടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മുന്നിലെ കപ്യൂട്ടറിന് മുന്നിലെത്തുന്നതിനൊപ്പം ഓണ്‍ലൈനായി അടുത്ത പരിശോധനക്ക് ബുക്കിങ്ങിനുള്ള സൗകര്യവുമുള്ളതാണ് ഇ ഹെല്‍ത്ത്. രാമനാട്ടുകര, ഓമശേരി, മേപ്പയ്യൂര്‍, കുന്നമംഗലം, അരിക്കുളം, എടച്ചേരി, കായക്കൊടി, നൊച്ചാട് എന്നിവിടങ്ങളില്‍ ഈ മാസം പ്രവര്‍ത്തന സജ്ജമാകും. ഇതുള്‍പ്പെടെ ഒന്നാംഘട്ടത്തില്‍ വരുന്ന ഗവ. മെഡിക്കല്‍ കോളേജിലും സാങ്കേതിക പ്രവര്‍ത്തനങ്ങളും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തില്‍ 21 എഫ്എച്ച്സികളിലാണ് ഇ-ഹെല്‍ത്ത് വരുന്നത്. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനും 15 ലക്ഷം രൂപയാണ് ഇതിന് ചെലവ്. കെല്‍ട്രോണാണ് സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഒറ്റ സോഫ്റ്റ്വെയറില്‍ സര്‍ക്കാര്‍ ആശുപത്രികളെയാകെ ബന്ധിപ്പിക്കുന്നതാണ് സംവിധാനം.