• admin

  • March 3 , 2020

ജെറുസലേം :

ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷികള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 120 അംഗ പാര്‍ലമെന്റിലേക്ക് നെതന്യാഹുവിന്റെ ലിക്വിഡ്‌ പാര്‍ട്ടിയും തീവ്ര യാഥാസ്ഥിതിക കക്ഷികളും ഉള്‍ക്കൊള്ളുന്ന സഖ്യത്തിന് 60 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 

മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് കക്ഷികള്‍ 52 മുതല്‍ 54 സീറ്റുകള്‍ വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 

നെതന്യാഹുവിന്റെ ലിക്വിഡ്‌ പാര്‍ട്ടി തനിച്ച് 37 സീറ്റുകള്‍ നേടുമെന്നും ബെന്നി ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 33 സീറ്റുകളും നേടുമെന്നാണ് പ്രവചനം. 

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയാവുകയാണെങ്കില്‍ വിവിധ കേസുകളില്‍ പെട്ട് മുഖം നഷ്ടപ്പെട്ടിരിക്കുന്ന നെതന്യാഹുവിന് ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കും. 

ചൊവ്വാഴ്ച രാവിലെ തന്നെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരുകക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഇസ്രായേലില്‍ രാഷ്ട്രീയ അനിശിചിതത്വം നിലനിന്നിരുന്നു. ഇതിനിടെ നടന്ന മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് വരാനിരിക്കുന്നത്.