• admin

  • January 31 , 2020

വാഷിംഗ്ടണ്‍ : ആര്‍.എസ്.എസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക്. ഇതിനുളള ഓണ്‍ലൈന്‍ പരാതി നടപടികള്‍ ഫ്രീഡ്രിക്ക് ആരംഭിച്ചു. ആര്‍.എസ്.എസിനെ വിദേശ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫ്രീഡിക്കിന്റെ ആവശ്യം. 1925 രൂപീകൃതമായ ആര്‍.എസ്.എസ് പൂര്‍ണമായും 1920-1940 കാലഘട്ടത്തില്‍ നിലനിന്നിരുന്ന നാസി പാര്‍ട്ടി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണന്ന് പീറ്റര്‍ ഫ്രീഡ്രിക്ക് പറയുന്നു. അര്‍ദ്ധ സൈനിക വേഷം ധരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ ഇന്ന് ആറ് മില്യണില്‍ അധികം ആളുകളുണ്ടെന്നും സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പ്രധാന വംശഹത്യകളിലും പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത അക്രമങ്ങള്‍ക്ക് ആര്‍.എസ്.എസ് ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. നാസി പാര്‍ട്ടിയുടെ നേതാവായി ഹിറ്റ്ലര്‍ നിയോഗിക്കപ്പെട്ട 1925 ല്‍ തന്നെയാണ് ആര്‍.എസ്.എസും രൂപീകരിച്ചത്. ഹിറ്റ്ലര്‍ യൂത്തിന്റെ സമാനരീതിയിലാണ് ആര്‍.എസ്.എസിന്റെയും വസ്ത്രധാരണ. മുസോളിനിയുടെ ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും ആര്‍.എസ്.എസ് മാതൃക സ്വീകരിച്ചിട്ടുണ്ട്. 'ഹിന്ദുക്കളല്ലാത്തവരെയോ താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെയോ അകറ്റുക'' എന്ന ആര്‍.എസ്.എസിന്റെ അജണ്ട മതപരമായ അക്രമങ്ങള്‍ക്കും പീഡനങ്ങളും വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാണെന്ന് 2019 ജൂണില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്'', പീറ്റര്‍ ഫ്രീഡ്രിക്ക് വ്യക്തമാക്കി. നിരന്തരം അക്രമത്തിന് പ്രേരിപ്പിക്കുന്നവരാണെന്നും ആര്‍.എസ്.എസിനെ ഒട്ടേറെ തവണ നിരോധിച്ചിട്ടുണ്ടെന്നും അതില്‍ ഒന്ന് ഗാന്ധിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.