• admin

  • January 6 , 2020

ടെഹ്റാന്‍ : ടെഹ്റാന്‍: ആണവക്കരാറില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്റെ ഖുദ്സ് ഫോഴ്സ് തലവന്‍ കാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ നീക്കത്തിനുള്ള പ്രതികാരമായിട്ടാണ് പിന്‍മാറ്റം. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചതായി ഔദ്യോഗിക ടിവി ചാനല്‍ പ്രഖ്യാപിച്ചു. 2015 ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറിയതോടെ ലോകം വീണ്ടുമൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വര്‍ധിക്കുകയാണ്. ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വന്‍ശക്തികള്‍ ഇറാനുമായി കരാറില്‍ ഏര്‍പ്പെട്ടത്. അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്. ആണവകരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. വരും ദിവസങ്ങളില്‍ ഇത് മറികടന്നേക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. കരാറില്‍ നിന്ന് പിന്‍മാറുന്നതോടെ ആണവായുധം പ്രയോഗിക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാന്റെ രണ്ടാമത്തെ ഏറ്റവും കരുത്തനായ മേജര്‍ ജനറലിനെയാണ് അമേരിക്ക വധിച്ചത്. ഇതിലൂടെ പശ്ചിമേഷ്യയിലെ സമാധാനം തകര്‍ക്കുകയാണ് അമേരിക്കയും പ്രസിഡന്റ് ട്രംപും ചെയ്തതെന്നും ആരോപണമുണ്ട്.