കാട്ടിക്കുളം : കാട്ടിക്കുളം ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 5 ചൊവ്വാഴ്ച ആരംഭിക്കും. ക്ഷേത്രം തന്ത്രി മാടമന നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി വാമല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് മഹോത്സവച്ചടങ്ങുകൾ നടക്കുക.മെയ് 6,7,8 തീയതികളിലാണ് പ്രധാന പൂജകളും ചടങ്ങുകളും നടക്കുന്നത്.മഹോത്സവത്തിന് മുന്നോടിയായി മെയ് 5ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന നടക്കും.തുടർന്ന് ഇരുപതോളം ടീമുകൾ പങ്കെടുക്കുന്ന വമ്പിച്ച കൈകൊട്ടിക്കളി മത്സരം ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.മെയ് 7 വ്യാഴാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം വൈകുന്നേരം 6.30ന് ദീപാരാധനയും രാത്രി 7 മണിക്ക് മഹാ സർപ്പബലിയും നടക്കും.തുടർന്ന് രാത്രി 7.30ന് വേദവ്യാസ കൈകൊട്ടിക്കളി സംഘത്തിന്റെ അവതരണം ഉണ്ടാകും.
രാത്രി 8ന് ചാക്യാർകൂത്ത്,9ന് നാടൻപാട്ട് (തിറയാട്ടം നാടൻപാട്ട് കലാസമിതി) എന്നിവയും നടക്കും.മെയ് 8 വെള്ളിയാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9 മണിക്ക് തന്ത്രി ബ്രഹ്മശ്രീ മാടമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കലശപൂജയും 9.30ന് കലശാഭിഷേകവും നടക്കും.
വൈകുന്നേരം 4 മണിക്ക് 55 ഗുഹാക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കാട്ടിക്കുളം നഗരം ചുറ്റി ക്ഷേത്രാങ്കണത്തിൽ എത്തുന്ന താലപ്പൊലി കോട്ടയാത്ര ശ്രദ്ധേയമാകും.സന്ധ്യയ്ക്ക് സഹസ്രദീപ സമർപ്പണവും പാണ്ടി പഞ്ചാരിമേളവും നടക്കും.
തുടർന്ന് സതീഷ് കലാഭവൻ ചാലക്കുടി നയിക്കുന്ന വയനാട് സാരാംഗിന്റെ മെഗാ ഗാനമേളയും രാത്രി 12ന് ആകാശവിസ്മയങ്ങളോടെയാണ് ഉത്സവം സമാപിക്കുക.മഹോത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും ഭക്തജനങ്ങൾക്കായി വിപുലമായ അന്നദാനം ഒരുക്കിയിട്ടുണ്ട്.ആഘോഷ കമ്മിറ്റി ചെയർമാൻ എ എൻ നിഷാന്ത്,ജനറൽ കൺവീനർ സി കെ മനോജ്,ക്ഷേത്രം പ്രസിഡന്റ് മനീഷ് ഭാസ്കർ,സെക്രട്ടറി രഞ്ജിത്ത് സി എന്നിവർ അറിയിച്ചു.
