• Lisha Mary

  • April 18 , 2020

വാഷിങ്ടണ്‍ : കോവിഡ് ബാധിച്ച് ലോകത്താകമാന ഒന്നര ലക്ഷത്തിലേറെ ജീവന്‍ നഷ്ടമായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്ക് പ്രകാരം 1,53,822 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയര്‍ന്നു. ഇതില്‍ 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി. രോഗബാധിതരുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലുള്ള അമേരിക്കയില്‍ രോഗികള്‍ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ 2,535 പേര്‍ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 22,745 ആയി. രോഗബാധിതര്‍ 1.72 ലക്ഷം കടന്നു. സ്‌പെയ്‌നില്‍ മരണം 20,000 കടന്നു. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 18,641 പേരും ബ്രിട്ടണില്‍ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ആഴ്ചകള്‍ക്ക് ശേഷം മരണനിരക്കില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തി. 1,290 ജീവന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചൈനയില്‍ നഷ്ടമായി. വുഹാനിലെ മരണസംഖ്യയില്‍ ചൈന തിരുത്തല്‍ വരുത്തിയതാണ് ഇതിന് കാരണം. ഇതോടെ ആകെ മരണം 4,632 ആയി ഉയര്‍ന്നു. അതേസമയം 150ല്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്. 78000 ത്തോളം പേര്‍ക്ക് രോഗം ഭേദമായി. 4,000 ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജര്‍മനയില്‍ മരണം 4,300 കടന്നു. ബെല്‍ജിയത്തില്‍ മരണം 5,000 കടന്നു. ഇറാനില്‍ മരണസംഖ്യ 4,958 ആയി. ബ്രസീലില്‍ 2.000ത്തിലേറെ പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 13,835 രോഗികളാണുള്ളത്. മരണസംഖ്യ 452 ആയി. ലോകത്താകെ 15 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 57,000ത്തോളം പേരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്.