മേപ്പാടി : പനമരം കൂളിവയൽ സ്വദേശികളായ ദമ്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്.തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ.എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു.അവയവങ്ങൾ പൂർണ്ണ വളർച്ച പ്രാപിയ്ക്കാത്തതിനാൽ തന്നെ ജനനം മുതൽ കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് (ലെവൽ 3 എൻ ഐ സി യു) മാറ്റുകയും ചെയ്തു. തുടർന്നുള്ള ചികിത്സകൾ ഡോ. അബിൻ എസ്സിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിദഗ്ധരുടെയും ഹെഡ് നഴ്സ് സിസ്റ്റർ ജാസ്മിന്റെ നേതൃത്വത്തിലുള്ള നഴ്സുമാരുടെയും മേൽനോട്ടത്തിലായിരുന്നു.
ശ്വാസകോശം വികസിക്കാൻ വേണ്ടിയുള്ള സർഫക്ടന്റ് എന്ന മരുന്ന് കൊടുത്ത് 4 ദിവസം വെന്റിലേറ്ററിലും അതിന് ശേഷം ബബിൾ സിപാപ്(CPAP) എന്ന യന്ത്രം ഉപയോഗിച്ചുകൊണ്ട് ശ്വാസകോശങ്ങളുടെ പ്രവർത്തനം ക്രമീകരിക്കുകയും 87 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം കുട്ടി സുഖം പ്രാപിച്ച് വാർഡിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് 1500 ഗ്രാം തൂക്കത്തോടെ വളർച്ചയും വികാസവും ഉറപ്പാക്കികൊണ്ട് കുഞ്ഞിനെ വീട്ടിലേയ്ക്ക് അയയ്കുകയായിരുന്നു.
സാധാരണ നിലയിൽ 37 മുതൽ 40 ആഴ്ച്ച വരെയുള്ള ഗർഭാവസ്ഥ (gestational age) യിൽ 2,500 ഗ്രാമാണ് ഒരു നവജാത ശിശുവിന് ഉണ്ടാകേണ്ട ശരാശരി ശരീരഭാരം. ചൂട് നിലനിർത്തുവാനുള്ള ബുദ്ധിമുട്ട്, ശ്വസന പ്രശ്നങ്ങൾ, പാൽ കുടിയ്ക്കുന്നതിനും വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, പോഷകാഹാരക്കുറവ്, പ്രതിരോധശേഷി കുറവ്, അണുബാധയ്ക്കുള്ള സാധ്യതകൾ, തലച്ചോറിലെ പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, കാഴ്ച-കേൾവി പ്രശ്നങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഇങ്ങനെ മാസം തികയാതെ പ്രസവിയ്ക്കുന്ന കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. എന്നാൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ലെവൽ 3 എൻഐസിയുവിൽ മാസം തികയാതെ ജനിയ്ക്കുന്ന കുട്ടികൾക്കുള്ള എല്ലാ വിദഗ്ധ ചികിത്സകളും ലഭ്യമാണ്. കൃത്യമായ തുടർ ചികിത്സകളും ശ്രദ്ധയും നൽകുകയാണെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ആരോഗ്യമുള്ള ജീവിതം വീണ്ടെടുക്കാൻ സാധിയ്ക്കും. നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിലെ സേവനങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് 8111 885 061 ൽ വിളിക്കുക.