• admin

  • January 4 , 2020

ടെഹ്റാന്‍ : ടെഹ്റാന്‍: ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വ്യോമാക്രമണത്തില്‍ വധിച്ചതിന് പിന്നാലെ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഘൊലമാലി അബുഹമേസ്. പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ 35 സൈനിക താവളങ്ങളും ഇസ്രായേല്‍ നഗരമായ ടെല്‍ അവീവും തങ്ങളുടെ സൈനിക പരിധിക്കുള്ളിലാണെന്ന് അബുഹമേസ് പറഞ്ഞു. ഖാസെം സുലൈമാനിയെ വധിച്ചതിന് യുഎസിനെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാന് ഉണ്ടെന്നും കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ന്യൂസ് ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുലൈമാനിയെ വധിച്ചത് യുഎസിന് പറ്റിയ ഒരു പിശകാണെന്നും വരും ദിവസങ്ങളില്‍ അവര്‍ക്ക് അക്കാര്യം വ്യക്തമാകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു. ബാഗ്ദാദ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡ്സിന്റെ ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസും സുലൈമാനിയുടെ മരുമകനും ലെബനന്‍ ഹിസ്ബുള്ള നേതാവുമുള്‍പ്പെടെ ഏഴുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.