• admin

  • February 25 , 2020

കൊച്ചി :

എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഞ്ചുമിനുട്ടിനകം ഹാജരാകണമെന്ന് കളക്ടറോട് ഹൈക്കോടതി ഉത്തരവിട്ടു. അല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കളക്ടര്‍ക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്.

കേസില്‍ കോടതിയില്‍ ഹാജരാകാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എവിടെ കളക്ടര്‍ എന്ന് കോടതി ചോദിച്ചു. എന്നാല്‍ കളക്ടര്‍ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടര്‍ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ഇതേത്തുടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കോതമംഗലം പള്ളി കലക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുന്‍ഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കലക്ടര്‍ ഇന്നു ഹാജരാകണമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.