മാനന്തവാടി : കല്ലോടിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അധ്യാപിക സ്റ്റെഫി വിനീതിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.കുഞ്ഞു വിദ്യാർത്ഥികൾഉൾപ്പടെ ആയിരകണക്കിനാളുകളുടെ അശ്രുപൂജകൾക്കിടെ മൃതദേഹം കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 14 വർഷമായി അധ്യാപികയായി ജോലി ചെയ്തു വന്ന സ്റ്റെഫി ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുംവഴിയാണ് മറ്റൊരു സ്കൂളിൻ്റെ ട്രാവലർ ഇടിച്ച് അപകടമുണ്ടാവുന്നത്.കഴിഞ്ഞ ചൊച്ചാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം സ്റ്റെഫി ടീച്ചറുടെ മൃതദേഹം കല്ലോടി ഒരപ്പിലെ പടക്കൂട്ടിൽ വീട്ടിൽ എത്തിയതു മുതൽ ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.ജന പ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,മത നേതാക്കൾ, സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്പെട്ടവരും നൂറ് കണക്കിന് അധ്യാപകരും ആയിരകണക്കിന് വിദ്യാർത്ഥികളും അന്ത്യാഞ്ജലി അർപ്പിച്ചു.സെൻ്റ് ആൻസ് സ്കൂളിലെ വിദ്യാർത്ഥികൾ കണ്ണീർകണങ്ങളുമായി,കൈനിറയെ പൂക്കളുമായി പ്രിയ സ്റ്റെഫി ടീച്ചർക്ക് യാത്രാമൊഴി നൽകി.കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പൊരിവെയിലിലും മണിക്കൂറുകൾ ക്യൂ നിന്നാണ് സ്റ്റെഫി ടീച്ചറിനെ അവസാനമായി ഒരു നോക്ക് കണ്ടത്.മാനന്തവാടി,കോട്ടയം രൂപതകളിൽ നിന്നുള്ള നിരവധി വൈദികരും വിവിധ സൗകളിൽ നിന്നുള്ള വൈദിക ശ്രേഷ്ഠരും സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കാൻ എത്തിയിരുന്നു.ഇന്ന് രാവിലെ 9 മണിക്കാരംഭിച്ച പൊതുദർശനവും സംസ്കാര ചടങ്ങളും ഉച്ചക്കാണ് അവസാനിച്ചത്.
