വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം;എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം;എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

സുൽത്താൻ ബത്തേരി : വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.കാർഷിക പ്രാധാന്യമുള്ളതും മികച്ച ടൂറിസം കേന്ദ്രവുമായ വയനാട്ടിൽ നിലവിൽ യാത്രാ
സൗകര്യങ്ങൾ വളരെ പരിമിതമാണ്.

പുറംലോകവുമായി ബന്ധപ്പെടാൻ കുറ്റ്യാടി,പാൽച്ചുരം,പേര്യ,നാടുകാണി,താമരശ്ശേരി,ദിമ്പം ഉൾപ്പെടെയുള്ള ദുർഘടം പിടിച്ച ചുരങ്ങളെയാണ്
ജില്ലയിലുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത്. ഗുണ്ടൽപേട്ട് വഴി ചുരമില്ലാത്ത പാതയുണ്ടെങ്കിലും രാത്രികാല യാത്രാ നിരോധനം മൂലം രാത്രി 9 മണിക്ക് ശേഷം ഇതുവഴി സഞ്ചരിക്കാനാകില്ല.കനത്ത മഴ പെയ്യുമ്പോൾ ചുരങ്ങൾ മിക്കപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.താമരശ്ശേരി ചുരത്തിലുണ്ടാകുന്ന അതിരൂക്ഷമായ ബ്ലോക്ക് കാരണം വിദേശത്തു പോകുന്നവർക്ക് വിമാനങ്ങൾ നഷ്ടപ്പെടുകയും, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നത് പതിവാണ്.

മരണം,വിവാഹം,ചികിത്സാ സഹായം തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ ജില്ലയ്ക്ക് പുറത്തേക്ക്
സുഗമമായി സഞ്ചരിക്കാൻ തുരങ്കപാത നിർമ്മാണം പൂർത്തിയാകേണ്ടത് അത്യാവശ്യമാണ്.അതുകൊണ്ട് തന്നെ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തുരങ്കപാതയുടെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എക്യൂമെനിക്കൽ ഫോറം പ്രസിഡന്റ് ഫാദർ മത്തായി അതിരംപുഴ,സെക്രട്ടറി ഫാദർ അനീഷ് പൂമല,ഫാദർ തോമസ് മണക്കുന്നേൽ,ഫാദർ സാം പ്രകാശ്,ബില്ലി ഗ്രഹാം,ഫാദർ വിപിൻ,ഫാദർ അനീഷ് ജോർജ്,ഫാദർ സെബാസ്റ്റ്യൻ കീപുള്ളി,ഫാദർ അഖിൽ തോമസ്,വി.പി.തോമസ്,പ്രൊഫസർ തര്യത്,വിൻസന്റ് വട്ടപ്പറമ്പിൽ,ജോജി മൂലങ്കാവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *