മുക്കം : കോട്ടയം-നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയിൽവേ ഉത്തരവായി.ഈ മാസം 22ന് ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി വണ്ടൂരിൽ വിളിച്ച് ചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അവർ മുന്നോട്ട് വച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിൻ ഇനി മുതൽ ഒരു ജനറൽ കോച്ചും ഒരു നോൺ എ.സി.ചെയർ കാറും കൂട്ടി 14 കോച്ചുകളായിട്ടാകും സർവീസ് നടത്തുക. എക്സ്പ്രസ് ട്രെയിൻ എന്ന് പേരുണ്ടെങ്കിലും റിസേർവഷൻ കോച്ചുകൾ ഇല്ലാത്തത് മുൻകൂട്ടി റിസർവ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികളും എയർപോർട്ട് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ട്രെയിനിന് റിസർവേഷൻ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും എം.പി. അറിയിച്ചു .
ട്രെയിനിന് അധിക കോച്ചുകൾ വേണമെന്ന് മെയ് അഞ്ചിന് ചേർന്ന യോഗത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തിൽ ഇതിനായി ഇടപെടൽ നടത്തുമെന്നും ഉറപ്പു നൽകുകയും ചെയ്തിരുന്നു. യാത്രക്കാർ അധികമായി ആശ്രയിക്കുന്ന ട്രെയിനിൽ ഒരു എ.സി. കോച്ചും ഒരു ചെയർ കാറും കൂടി അധികമായി അനുവദിച്ചാൽ മാത്രമേ യാത്രക്കാർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാവുകയുള്ളു.