• admin

  • February 17 , 2020

ന്യൂഡല്‍ഹി : വാരാണസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസില്‍ ഒരു സീറ്റ് ചെറിയ ശിവ ക്ഷേത്രമാക്കിയതില്‍ വിശദീകരണവുമായി ഐആര്‍സിടിസി. ശിവന്റെ ചിത്രം സ്ഥാപിച്ചത് സ്ഥിരമായിട്ടല്ലെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിനിലെ ജോലിക്കാര്‍ പൂജയ്ക്കായി താല്‍ക്കാലികമായി സ്ഥാപിച്ചതുമാണെന്നാണ് വിശദീകരണം. ട്രെയിനില്‍ മിനി ശിവക്ഷേത്രം ഉണ്ടാക്കിയത് വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വെ രംഗത്തെത്തിയത്. ഇന്നലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൂന്നു ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുളള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ട്രെയിനിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് പിന്നീടു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണു റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ദിവസവും ട്രെയിനില്‍ ആരാധനയ്ക്കായി ഒരു സീറ്റ് റിസര്‍വ് ചെയ്യുമെന്നാണു അധികൃതര്‍ അറിയിച്ചിരുന്നത്. ആദ്യ ട്രിപ്പില്‍ സൈഡ് ലോവര്‍ ബെര്‍ത്താണു പ്രാര്‍ത്ഥനയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ശിവ ഭഗവാന്റെ ചിത്രങ്ങളും സീറ്റിലുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു പോലും കണ്‍ഫേം ടിക്കറ്റുകള്‍ ലഭിക്കാത്ത രാജ്യത്തെ റെയില്‍വേ സംവിധാനത്തില്‍ ഒരു സീറ്റ് പ്രാര്‍ത്ഥനയ്ക്കു മാറ്റി വയ്ക്കുന്നതിലെ ഔചിത്യമില്ലായ്മ സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്‍ഡോറിനു സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍, വാരാണസിയിലുള്ള കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് വാരാണസി - ഇന്‍ഡോര്‍ കാശി മഹാകാല്‍ എക്സ്പ്രസിന്റെ യാത്ര. ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിന്‍ ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കും.